Friday, September 17, 2010

മാമാങ്കം ചരിത്ര രേഖകള്‍

മനോഹരമായൊരു പുസ്തകമാണ്‌ ഡോ. എന്‍ എം നമ്പൂതിരിയുടെ മാമാങ്കം രേഖകള്‍. എഴുതി വയ്ക്കപ്പെട്ട മാമാങ്കം ഔദ്യോഗിക കണക്കുകളിലും വിവരണങ്ങളിലും ലഭ്യമായതില്‍ ഏറ്റവും പഴയവയുടെ പഠനമാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.


മൂന്നു ഭാഗങ്ങളാണ്‌ ഈ പുസ്തകത്തിന്‌. ആദ്യഭാഗം മേല്പ്പറഞ്ഞ അക്കൗണ്ട്സ് & ഇവന്റ് ലോഗിന്റെ(രണ്ടും കൂടിക്കലര്‍ന്നാണ്‌ കണക്കുകള്‍ എഴുതിരിക്കുന്നത്) ചുരുക്കവും അതില്‍ നിന്നും മറ്റു ലഭ്യ വിവരങ്ങളില്‍ നിന്നും മാമാങ്കത്തെപ്പറ്റിയുള്ള ഒരു പഠനമാണ്‌. രണ്ടാം ഭാഗം ഈ കണക്കുകളുടെ ശരിപ്പകര്‍പ്പാണ്‌. മൂന്നാം ഭാഗത്ത് മാമാങ്കത്തെപ്പറ്റി പല വ്യക്തികള്‍ എഴുതിയ അപ്രകാശിത ലേഖനങ്ങള്‍ (ചിലത് ഇംഗ്ലീഷിലാണ്‌) ചേര്‍ത്തിരിക്കുന്നു.

മാങ്കാങ്കം എന്താണ്‌ എന്നതിന്റെ ഉത്തരം മലബാറിന്റെ ഭൂമിശാസ്ത്രത്തിലും രണ്ടാം സഹസ്രാബ്ദത്തിലെ അവിടത്തെ ഭരണ-സാമൂഹ്യ വ്യവസ്ഥയിലും ഉത്തരം കണ്ടെത്തുന്നതില്‍ ഡോ. നമ്പൂതിരി എന്ന ടോപ്പോണമിസ്റ്റിനു "പ്രൊഫഷണല്‍" ചരിത്രകാരന്മാരെപ്പോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല എന്നത് രസകരമായി തോന്നി. ഇക്കാലത്തിനും വളരെ ശേഷം തന്റെ കോയ്മ അംഗീകരിക്കുന്ന ദേശവാഴികളോട് ക്ഷേത്രപ്രവേശനം അനുവദിക്കാമോ എന്ന് അഭിപ്രായ സര്‍‌വേ നടത്തുന്ന (ഒരാളൊഴികെ സകലരും അതു തിരസ്കരിച്ചു) സംഭവത്തിലെ ഒരാളിന്റെ കാവു തട്ടകങ്ങള്‍ (സ്വന്തമായി ഭൂമിയും കൃഷിയും ഉള്ളവ മുതല്‍ വെറും കാവുകള്‍ മാത്രമായി ഒരു വലിയ പട്ടികയാണിത്) എന്തുമാന്ത്രം ഉണ്ട് എന്നതില്‍ നിന്നുമാണ്‌ എന്തുകൊണ്ട് ദേശവാഴ്ച നിലനില്‍ക്കുന്നു, അവരുടെ പിന്‍‌തുണയില്ലാതെ ഒരു രാജാവിനും ഭരിക്കാന്‍ ആകാത്തതെന്ത് എന്നതിലേക്ക് എന്നതിലേക്ക് നമ്മളെ കൊണ്ടു പോകുന്നത്. രാഷ്ട്രീയ-വാണിജ്യ മേല്‍ക്കോയ്മയുടെ ഉത്സവമായ മാമാങ്കം എന്താണെന്ന് മനസ്സിലാക്കാന്‍ പിന്നീട് ബുദ്ധിമുട്ടുണ്ടാവുന്നില്ല.

ശേഷം തിരുനാവായ എന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്ര വിവരണത്തില്‍ നിന്നും എന്തുകൊണ്ട് മാമാങ്കം ഇവിടെ നടക്കുന്നു എന്ന് മനസ്സിലാക്കി തരുന്ന ഭാഗത്തിനും ശേഷം സാമൂതിരി വള്ളുവക്കോനാതിരിയെ ആക്രമിച്ച് വള്ളുവനാട് തന്റെ ഭരണത്തിലാക്കാനുള്ള സാമ്പത്തിക കാരണങ്ങള്‍ ( പ്രധാനമായും അരി പ്രശ്നമാണിത്!) പുസ്തകത്തിലൂടെ നമുക്ക് കിട്ടുന്നു.

ഓലയിലെ കണക്കുകളുടെ ഹൈലൈറ്റ്സിന്റെ ഭാഗത്തിനും ശേഷം ഓലകളുടെ പകര്‍പ്പുകളാണ്‌. ഗ്രന്ഥകാരനെ ഉപേക്ഷിച്ച് ഞാന്‍ ഈ ഭാഗം ഒരു ചലച്ചിത്രം പോലെ കാണുകയായിരുന്നു (അടിമക്കൊടി എന്നൊരു സംഗതിയില്ല, പാണ്ടിക്ക് കത്തെഴുതാറുമില്ല തുടങ്ങിയ മുന്‍ഭാഗത്തെ നിരീക്ഷണങ്ങള്‍ മനസ്സിലുണ്ടായിരുന്നു താനും)

എണ്‍പതോളം ഓലകള്‍ വായിച്ചതില്‍ നിന്നും എന്റെ ശ്രദ്ധയില്‍ പെട്ട പ്രധാന കാര്യങ്ങള്‍
മാമാങ്കം എന്ന വാക്ക് ശേഷകാലത്ത് ഉണ്ടായതാണ്‌. ഓലകളിലെല്ലാം 'മാമാകം' എന്നാണു ഈ ചടങ്ങിനെ വിവരിച്ചിരിക്കുന്നത്.
സാമൂതിരിയുടെ വാഴ്ച അംഗീകരിക്കുന്ന ദേശവാഴികളുടെ സഹകരണമില്ലെങ്കില്‍ മാമാങ്കമില്ല. ആദ്യന്തം ഇവരുടെ പ്രാതിനിധ്യവും പണമായും സാധനമായും അകമഴിഞ്ഞുള്ള സഹായവും കൊണ്ടാണ്‌ ഇതു നടക്കുന്നത്.
പാണ്ടിക്കു കത്തെഴുതിക്കൊണ്ടാണല്ലോ മാമാങ്കത്തിനുള്ള ഒരുക്കം ആരംഭിക്കുന്നത്. ഇത് മിക്കവരും ധരിച്ചതുപോലെ ഒരുകാലത്ത് അധീശരാജ്യമായിരുന്ന പാണ്ഡ്യരുടെ മധുരയിലേക്കുള്ള ക്ഷണപ്പത്രമൊന്നുമല്ല, നാട്ടുരാജാക്കന്മാരോട് തിരുനാവായിലേക്ക് പാണ്ടി മുള അയച്ചു തന്ന്[ 'പാണ്ടി താത്തുക' അധവാ മുള വെള്ളത്തില്‍ നാട്ടി സ്റ്റേജുകളും മറ്റും കെട്ടുക] സഹായിക്കാനുള്ള കത്താണ്‌.
കൊടി തഴ എന്നിവ നെയ്യുന്നവര്‍, വാദ്യക്കാര്‍ തുടങ്ങി അസംഖ്യം ജീവനക്കാര്‍ക്ക് കൊടുക്കുന്ന കൂലിയും ഇവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍, വിളക്കുകളുടെ എണ്ണ പിന്നെ സ്ഥാനികള്‍ക്ക് കൊടുക്കുന്ന പണം എന്നിവയാണ്‌ പ്രധാനമായും 'മാമാക'ത്തിന്റെ ചിലവ്.

സാമൂതിരി രാജാവ് എന്ന നിലയില്‍ ധനികനല്ല, ഇപ്പറഞ്ഞ പതിനാറു പതിനേഴ് നൂറ്റാണ്ടുകളിലെങ്കിലും. മാമാങ്കത്തിന്റെ ചിലവിനായി ഒരു നാറാണപ്പട്ടരോട് പണം പലിശക്കെടുക്കുകയും അതിനു വട്ടിയടയ്ക്കുകയും ചെയ്ത കണക്കുണ്ട്.

വാകയൂര്‍ കോവിലകം മണ്‍ ചുമരു കൊണ്ട് കെട്ടി ഓള മേഞ്ഞ കെട്ടിടമാണ്‌. ആശാരിപ്പണിയും അത്ര വളരെയൊന്നുമില്ല, വെട്ടുകല്ലോ ഇഷ്ടികയോ ഉപയോഗിച്ചതായി കാണുന്നില്ല. മണ്‍ഭിത്തി കെട്ടി ചുവരില്‍ ചായില്യം കൊണ്ട് ചിത്രമെഴുത്തു നടത്തി ഓലമേഞ്ഞു എന്നേ കണക്കില്‍ കാണുന്നുള്ളൂ.

ചാവേറ് എത്തുന്നത് അത്ര പ്രാധാന്യമൊന്നും ഇല്ലാതെയാണ്‌ വിവരിച്ചിരിക്കുന്നത്. എണ്‍പത് ഓല (ഏതാണ്ട് മിക്കതും ഇരുപുറം) എഴുതിയതില്‍ ഒരോലയുടെ മൂന്നിലൊന്ന് ഭാഗത്ത് "വേട്ടേപ്പണിക്കരുടെ കൂടെ വന്ന് മരിച്ചവര്‍ ഇത്ര, (പേരു മാഞ്ഞ) പണിക്കരുടെ കൂടെ വന്നു മരിച്ചവര്‍ ഇത്ര, (ഇട്ടിക്കരുണാകര) മേനോന്‍ ഇരിക്കുന്നിടത്തു നിന്നും ഒരുത്തനെ പിടിച്ച് വാകയൂര്‍ കൊണ്ടുപോയി കൊന്നു ( ആനയെക്കൊണ്ട് കൊന്ന് മണിക്കിണറില്‍ താഴ്ത്തുന്ന ചടങ്ങ്) ഒരുത്തന്‍ 'ഏറി മരിച്ചു' ... തൊട്ടു കാണുന്നത് വെളിച്ചെണ്ണ വാങ്ങിച്ച കാര്യമാണ്‌! ആരെങ്കിലും എന്തെങ്കിലും നാശനഷ്ടം വരുത്തിയതായോ സാമൂതിരിയുടെയോ ദേശവാഴികളുടെയോ സൈന്യത്തില്‍ ആര്‍ക്കെങ്കിലും പരിക്കു പറ്റിയതായോ കാണുന്നില്ല (പക്ഷപാതവും ആകാം)

യാതൊരു ആര്‍ഭാടവും സാമൂതിരിയുടെ ഭക്ഷണത്തിലും സഞ്ചാരത്തിലും മറ്റും കാണുന്നില്ല. രാവിലേ കടവില്‍ ചെന്ന് കുളിച്ചു, അമ്പലത്തില്‍ പോയി തൊഴുതു, കായക്കഞ്ഞി കുടിച്ചു, നിലപാട് നിന്നു, രാത്രി കഞ്ഞി കുടിച്ചു, ഉറങ്ങി...

തമ്മെ പണിക്കരെ (ധര്‍മ്മോത്ത് പണിക്കര്‍) ആദരിക്കുന്നതും മറ്റുള്ളവര്‍ക്ക് ദക്ഷിണ നല്‍കുന്നതും വലിയ ചടങ്ങാണ്‌.

സാമൂതിരിക്ക് കുരുതിയും തിരിയും ഉഴിയുന്നത് വലിയ ചടങ്ങാണ്‌, ഇതു ചെയ്യാന്‍ പല നാട്ടില്‍ നിന്നു വന്ന നൂറോളം സ്ത്രീകളെയത്രയും പേരു പറഞ്ഞ് കണക്കില്‍ കൊള്ളിച്ചിരിക്കുന്നു. ഇതിനുള്ള അവകാശവും സ്ഥാനമാനങ്ങളില്‍ പെട്ടതാവണം.

നാവികപ്പടയും കരിമരുന്നു പ്രയോഗവും പൂര്‍ണ്ണമായും മുസ്ലീങ്ങളുടെ അധീനതയിലാണ്‌. കപ്പല്‍ വെടി, കമ്പ വെടി, കപ്പല്‍ കലഹം ( നേവല്‍ ഷോ!) തുടങ്ങി സകലതും "മേത്തന്മാര്‍" ആണ്‌ ചെയ്തിരിക്കുന്നത്, പക്ഷേ കുഞ്ഞാലിമാരെ കാണുന്നില്ല (ആദരിച്ചതായോ കപ്പലില്‍ പരേഡ് ചെയ്തതായോ. ഒരു കപ്പലില്‍ രണ്ട് ആളുകളേ ഉള്ളൂ (വലിയ ഒന്നുമാവാന്‍ വഴിയില്ല). 'കാലുതൊലികള്‍' എന്ന് എന്തോ ഒരു സംഘം ആളുകളും- ഇവര്‍ വാദ്യക്കാരെന്ന് സംശയിക്കുന്നു ഗ്രന്ഥകര്‍ത്താവ്- കപ്പന്‍ പടയ്ക്കൊപ്പം കൂലി വാങ്ങിയതായി കാണുന്നു.

ഓരോ ചടങ്ങിനും വരാന്‍ അവകാശമുള്ളവര്‍ ഉണ്ട്. ആരെങ്കിലും വന്നിട്ടില്ലെങ്കില്‍ കണക്കില്‍ ഇന്നാര്‍ "വരാത്തതുകാരണം പണം കൊടുത്തുമില്ല" എന്നു കാണിച്ച് ആബ്സെന്‍സ് രേഖപ്പെടുത്തുന്നുണ്ട്.

രസകരമായി തോന്നിയ ചിലത്- മൊത്തമായി ചില്ലില്ലാത്ത മലയാളം വായിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. പണിക്കര എന്നെഴുതിയാല്‍ പണിക്കര്‍ എന്നു തന്നെ വായിക്കാം. യാതൊരു പ്രാദേശിക ഭാഷാപ്രയോഗവും കണക്കില്‍ കാണുന്നില്ല. ഇതെഴുതിയത് അക്കാലത്തെ പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരും അല്ല. (സഹസ്രാബ്ദം പഴകിയ അക്കൗണ്ടിങ്ങ് പദങ്ങളോ രീതികളോ - ഇതു മിക്കതും തമിഴ് പദങ്ങളാണ്‌ കാണുന്നില്ല)

ഇന്നത്തെ കാലം വച്ചു നോക്കിയാലും ആണുങ്ങളുടെ പേര്‍ തരക്കേടില്ല- കരുണാകരന്‍, നാരായണന്‍, മമ്മിഹാജി, ആലി . പെണ്ണുങ്ങളുടെ ഏതാണ്‌ എല്ലാവരുടെയും പേര്‍ എന്തെങ്കിലും ഇട്ടിയോ പെണ്ണോ തേവിയോ ആണെന്ന് മാത്രമല്ല ഒരു പത്തു പേരിന്റെ ആവത്തനം ആണ്‌ കാണുന്നത്. ഇട്ടിപ്പൊണ്ണ്, ചീതമ്മ, ചിരുതേവി, ചെറിയപൊണ്ണ്, ചെറിയമ്മ, ഇട്ടുണ്ണൂലി എന്നൊക്കെ തന്നെ എല്ലാവരുടെയും പേര്‍ (സാധാരണ പെണ്ണുങ്ങളല്ല, ഗുരുതി ഉഴിയാന്‍ സ്ഥാനമുള്ള വല്യ വല്യ ആള്‍ക്കാര്‍!)

മാമാങ്കം കിളിപ്പാട്ടും ലോഗന്റെ വിവരണങ്ങളും കൃത്യവും സത്യസന്ധവുമായ ചരിത്രമാണ്‌.

ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം നേരത്തേ പറഞ്ഞതുപോലെ പ്രൊഫഷണല്‍ ചരിത്രകാരന്മാര്‍ അല്ലാത്തവരുടെ അപ്രകാശിത ലേഖനങ്ങളാണ്‌.

മാപ്പുകളും ചിത്രങ്ങളും അനുഷ്ടാനങ്ങളുറ്റെ വിവരണങ്ങളും മാമാങ്ക ചരിത്രത്തെ കൂടുതല്‍ വ്യക്തമുള്ളതാക്കുന്നു. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് എന്നാണ്‌ എന്റെ അഭിപ്രായം.

ഡോ. നമ്പൂതിരിയുടെ വെബ് സൈറ്റില്‍ നിന്നും അദ്ദേഹത്തിന്റെ മറ്റു വര്‍ക്കുകളെക്കുറിച്ചുള്ള വിവരം ലഭിക്കും
രണ്ടായിരത്തി ഏഴു മുതല്‍ ഇദ്ദേഹം മലയാളം ബ്ലോഗറുമാണ്‌

Sunday, September 5, 2010

ഇരുളടഞ്ഞ ഏടുകള്‍ - ഗൃഹപാഠം

പുസ്തകം തുറന്നു നോക്കി താഴെക്കാണുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തുക
ചോദ്യം ഒന്ന്- ചോള ചേര യുദ്ധത്തില്‍ എത്ര പേര്‍ മരിച്ചു?
  1. ആയിരക്കണക്കിന്‌.
  2. ചേരന്റെ സൈന്യം മുഴുവന്‍
  3. കേരളത്തിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനം

 
ചോദ്യം രണ്ട്


 
ചേരന്മാരുടെ വശത്തു നിന്നും യുദ്ധത്തിനു നേതൃത്വം നല്‍കിയിരുന്നത് ആരാണ്‌?
  1. കുലശേഖരന്‍
  2. കൂപകന്‍
  3. മാടമ്പിമാര്‍
  4. മന്ത്രിമാര്‍
  5. നമ്പൂതിരിമാര്‍

ചോദ്യം മൂന്ന്

 
സ്ത്രീകള്‍ റാണിമാര്‍ ആയ ചരിത്രവും പടക്കളത്തില്‍ ഇറങ്ങിയതും ഒക്കെ ആധുനിക ചരിത്രകാലത്ത് നമ്മള്‍ കണ്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ സ്ത്രീകള്‍ ആയോധനം ശീലിച്ച് അധിനിവേശ സൈന്യത്തിനെതിരേ പോരാടിയ നാടേതാണ്‌?
  1. ഹോണോലുലു
  2. മാച്ചു പിച്ചു
  3. കേരളം

 

 
ചോദ്യം നാല്‌
തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ ആധുനിക രാജ്യങ്ങള്‍ക്ക് ചാവേര്‍ സൈന്യം എന്ന ആശയം എവിടെന്നു കിട്ടി?

 
  1. റോമില്‍ നിന്ന്
  2. ഗ്രീസില്‍ നിന്ന്
  3. കേരളത്തില്‍ നിന്ന്

 

 
ചോദ്യം അഞ്ച്
എന്തായിരുന്നു ചോള സാമ്രാജ്യത്തിന്റെ അന്ത്യത്തിനു ഹേതു?
  1. എക്‌പാന്‍ഷനറി പോളിസി അവസാനിപ്പിച്ചത്
  2. സാമ്പത്തിക മാന്ദ്യം
  3. പാണ്ഡ്യനോട് പരാജയം
  4. രാമതിരുവടിയുമായി കൊല്ലത്ത് തോറ്റത്

 

ഇരുളടഞ്ഞ ഏടുകളിലൂടെ- 5


കാന്തളൂര്‍ശാല ആണ്‌ ഈ സീരീസിന്റെ ട്രിഗര്‍ ആയി വര്‍ത്തിച്ചത്. നമുക്ക് ഒന്നുകൂടി ശാലയില്‍ പോകാം.


ശാലയെക്കുറിച്ച് മറ്റു ചരിത്രകാരന്മാര്‍ക്ക് അറിയുന്നത് ഇതൊക്കെയാണ്‌.

കൃതമായി എവിടെന്ന് അറിയ വയ്യ, വിഴിഞ്ഞത്താകാം, നെയ്യാറ്റിങ്കരയില്‍ ആകാം, അനന്തപുരി വര്‍ണ്ണനത്തിലേതു പോലെ ഇന്നത്തെ തിരുവനന്തപുരം നഗരത്തിനുള്ളിലും ആകാം.
ഹജൂര്‍ രേഖകളില്‍ ഒന്നില്‍ പാര്‍ത്ഥിവപുരം ശാല എന്നൊന്ന് കരുനന്തടക്കന്‍ സ്ഥാപിച്ചത് "കാന്തളൂര്‍ മര്യാദയില്‍" ആണെന്നു പറയുന്നു. അതിനാല്‍ ഇതൊരു റോള്‍ മോഡല്‍ എന്നും വയ്ക്കാം.

ചോളന്‍ പാണ്ഡ്യന്റെ തലയും കേരളന്റെ ശാലയും ഈഴവും പിടിച്ചെടുത്തു എന്നു പറയുന്നതില്‍ നിന്ന് പാണ്ഡ്യനു തലയും ഈഴത്തരശനു രാജ്യവും പോലെ എന്തോ പ്രിയപ്പെട്ട സാധനം ആണെന്നു മനസ്സിലാക്കാം.

ശാല ചോളന്മാര്‍ തുടരെ ആക്രമിച്ചിട്ടുണ്ട്.



ഇനി- മേല്പ്പറഞ്ഞ ലിഖിതത്തില്‍ പാര്‍ത്ഥിവപുരത്ത് വിദ്യാര്‍ത്ഥികള്‍ ആയുധം കൊണ്ട് ക്ലാസ്സില്‍ കയറരുത് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ഇവിടെ ആയുധ പരിശീലനവും നടന്നിട്ടുണ്ടെന്ന് ഇളംകുളവും പില്‍ക്കാലത്തെ കുറേപ്പേരും അനുമാനിക്കുന്നു. ആയുധം കൊണ്ട് വരരുത്, ചൂതു കളിക്കരുത്, സ്ത്രീകളെ കൂട്ടിക്കൊണ്ട് വരരുത്, മദ്യപിക്കരുത് എന്ന് അടുത്തടുത്ത് പറയുന്നത് അസന്മാര്‍ഗ്ഗ വൃത്തികള്‍ നിരോധിച്ച ശാലയാണെന്നല്ലാത് ആയോധനം നടന്നതിന്റെ വ്യക്തമായ തെളിവല്ല. എങ്കിലും ഒരു വാദം എന്ന നിലയില്‍ അംഗീകരിക്കാം. മറ്റൊരു വാദം എന്ന നിലയില്‍ ഈ ശാല ആക്രമിക്കപ്പെടാം എന്നതിനാല്‍ ചേര സൈന്യം ഇതിനു കാവല്‍ നില്‍ക്കുകയായിരുന്നു എന്നും ആയോധനം തൊഴിലല്ലാത്ത ബ്രാഹമണര്‍ ഇതൊന്നും ഇവിടെയും പഠിച്ചില്ലെന്നും വയ്ക്കാം. സൈന്യത്തെ ആകാം "കലം അറുത്തത്" എന്നു വരും അങ്ങനെ ആണെങ്കില്‍. ഇരുപത്തേഴു പ്രാവശ്യം കലം അറുക്കപ്പെട്ടു എന്ന് ഇളംകുളം പറയുന്നു. ഏവിടുന്ന് ശേഖരിച്ച വിവരം എന്നും പറയുന്നില്ല.

കലം അറുക്കപ്പെട്ട കാന്തളൂരിന്റെ ചിത്രം ഇളംകുളം വരച്ചു തരുന്നത് ഇങ്ങനെ ആണ്‌

"നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കലാശാലകള്‍, അവരുടെ വാസഭവനങ്ങള്‍, സൈനികരുടെയും നാവികരുടെയും കൂടാരങ്ങള്‍, കായിക പരിശീലനത്തിനുള്ള കളരികള്‍, പടനായകന്മാരുടെയും കീഴ്പ്പടനായകന്മാരുടെയും പുതുമാളികകള്‍, മാടമ്പിമാരുടെ നിലമാടങ്ങള്‍, മനോഹരമായ നടക്കാവുകള്‍, വീതിയേറിയ നാരായപ്പെരുവഴികള്‍ (മെയിന്‍ റോഡ്), ആഴമേറിയ കിടങ്ങുകളാല്‍ ചുറ്റപ്പെട്ട വന്‍ കോട്ടകള്‍, ഇവയെല്ലാം നശിച്ച് മനുഷ്യാസ്ഥികൊണ്ട് മൂടിക്കിടക്കുന്ന കാഴ്ച ഒരു ചരിത്രകാരനു കാണാം."

മനോഹരമായ ശാല. ദാരുണമായ സംഭവം. ഇത്രയും വ്യക്തമായി കാണണമെങ്കില്‍ ഒന്നുകില്‍ ചേരന്മാര്‍ എവിടെയെങ്കിലും ഈ ചരിത്രം വിവരിച്ചിരിക്കണം, അല്ലെങ്കില്‍ ഒരു ദൃക്സാക്ഷി എഴുതി വയ്ക്കണം. പോട്ട്, ചോളന്‍ വീരവാദമെങ്കിലും ആയി ഇത്രയും വലിയ കാന്തളൂര്‍ ശാല നശിപ്പിച്ച കാര്യം കൊത്തി വയ്ക്കണം. അല്ലെങ്കില്‍ ഇമ്മാതിരി മറ്റൊരു ശാല ചേരലത്തില്‍ എവിടെയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും എഴുതി വയ്ക്കണം. ആയുധം കൊണ്ട് വരരുത്= ആയുധം ഉണ്ട്, ആയുധം ഉണ്ട്= ആയുധം പരിശീലിപ്പിക്കുന്നുണ്ട്, ആയുധം പരിശീലിപ്പിക്കുന്നുണ്ട്= മഹാസൈന്യം ഉണ്ട്, മഹാ സൈന്യം ഉണ്ട്= അതി ഗംഭീരമായ കോട്ട കൊത്തളങ്ങള്‍ ഉണ്ട് എന്ന് തുടങ്ങിയാല്‍ എന്തു ചെയ്യും?


പിന്‍ കുറിപ്പ്:

മാമാങ്കത്തിന്റെ വരവു ചിലവ് കണക്ക് വായിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്‍ പടി ചിലത് - സാമൂതിരിയുടെ പതിനാറാം നൂറ്റാണ്ടിലെ വാകയൂര്‍ കോവിലകം മണ്‍ ചുവരു കെട്ടി ഓലമേഞ്ഞ ഒന്നാണ്‌, മാമാങ്കത്തിനു വരുന്ന സൈന്യത്തലവന്‍മാര്‍ക്കു പോലും കൂടാരവും മാളികയും നടക്കാവും കോട്ടയും പോയിട്ട് ഒരു കൊരണ്ടിപ്പലക പോലും വാങ്ങിച്ചിട്ടില്ല, കണക്കിന്‍ പടി.

ഇരുളടഞ്ഞ ഏടുകളിലൂടെ- 4

രാജരാജന്‍ കാന്തളൂര്‍ശാലയിലെ ആക്രമണം കഴിഞ്ഞിട്ടുള്ള സംഭവങ്ങളാണ്‌ ഈ പേജില്‍. കുലശേഖരന്മാര്‍ കീഴടങ്ങിയില്ലെന്ന് ഇതു വായിച്ചാല്‍ തോന്നും. ഏതാണ്ട് കാന്തളൂര്‍ കലമറുപ്പിനു തൊട്ട വര്‍ഷങ്ങളിലാണ്‌ ചോളപാണ്ഡ്യചേരദേശങ്ങള്‍ക്ക് അധിപതിയാതി രാജരാജന്‍ മുമ്മുടി ചൂടിയത് എന്ന് പറയാതെ ഇക്കാലത്തെ തെന്നിന്ത്യയെ പരാമര്‍ശിക്കുന്നത് ശരിയല്ലെന്നത് പോകട്ടെ, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന മട്ടിലാണ്‌ ഇളംകുളം ഈ കാലത്തിലൂടെ നമ്മെ കൊണ്ടുപോകുന്നത്. ഈ സ്കാന്‍ ഇട്ടതുകൊണ്ട് സാന്ദര്‍ഭികമായി പരാമര്‍ശിച്ചെന്നേയുള്ളൂ.

മഹോദയപുരം ആര്‍ക്കിയോളജിസ്റ്റുകള്‍ അരിച്ചു പെറുക്കിയിട്ടും ഇപ്പറഞ്ഞ ചേരന്റെ മഹാമാളികകളുടെയും കോട്ടകൊത്തളങ്ങളുടെയും മിച്ചമൊന്നും കിട്ടിയിട്ടില്ല. ചേര ലിഖിതങ്ങളിലും അതില്ല, ചോള വീരവാദങ്ങളില്‍ അങ്ങനെ ദുര്‍ഗ്ഗമമായ ഒന്നും തകര്‍ത്തെന്നും കാണുന്നില്ല.

ഉദഗൈ എന്ന വന്‍‌കോട്ടകള്‍ ചുറ്റുന്ന നഗരം രാജരാജന്‍ ഒന്നാമന്‍ ചുട്ടുകരിച്ചതായി കിഴൂര്‍ ലിഖിതത്തിലുണ്ട്, കലിംഗത്തു പരണിയിലുണ്ട്. നിസ്സാര കാര്യമല്ല. ഈ ഉദഗൈ മഹോദയപുരം തന്നെയാണോ അതോ അതിനടുത്തുള്ള മറ്റൊരു പട്ടണം തന്നെയാണോ എന്നേ ഇളംകുളത്തിനു സംശയമുള്ളൂ. അത് കുലശേഖര പെരുമാളിന്റേതാണെന്ന് യാതൊരു സംശയവുമില്ല.


ഉതഗൈ പരാമര്‍ശിക്കുന്നയിടത്തെല്ലാം അത് മലനാട്ടില്‍ ആണെന്ന് പറയുന്നുണ്ട്. ഇളംകുളം അക്കാര്യം മിണ്ടുന്നില്ല, മലനാട്ടു പാണ്ഡ്യന്മാര്‍ക്കെതിരേയുള്ള അതി ശക്തമായ നടപടികളില്‍ ഒന്നായിരുന്നു ഉദഗൈ നശിപ്പിച്ചതെന്ന് സൗത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍ വ്യക്തമായി പറയുന്നുണ്ട്. ആരും ഉദഗൈ ചേരന്‍ ഭരിച്ചതായി പറയുന്നില്ല. മലനാടട് പാണ്ഡ്യന്റെ കയ്യില്‍ നിന്നു ചോളന്‍ കൊണ്ടുപോയെന്ന് ഇളംകുളവും പറയുന്നു.

വെറുതേയല്ല ഉദഗൈ കൊടുങ്ങല്ലൂരോ പ്രാന്ത പ്രദേശമോ ആയത്.