Sunday, August 22, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ-2




പുസ്തകത്തിന്റെ ആമുഖം

മറ്റു രാജ്യങ്ങളുടെ ചരിത്രകാരന്മാരുടേതുപോലെയല്ല, നമ്മുടെ നാടിന്റെ ചരിത്രം എഴുതുന്നത് ചരിതകാരന്മാരല്ല ഭാഷാപണ്ഡിതന്മാരാണ്  എന്നതിനാല്‍   കേരളചരിത്രപുസ്തകങ്ങള്‍ ചരിത്രഗവേഷണത്തിനെക്കാള്‍ ഐതിഹ്യങ്ങളിലും ഊഹാപോഹങ്ങളിലും ഊന്നിയാണ്, മറ്റുരാജ്യങ്ങളെ നോക്കൂ മഹാഭാഷാജ്ഞാനികള്‍ ആയ ദേശിവിനായകം പിള്ളയും സോമസുന്ദരഭാരതിയും മറ്റും എഴുതുന്നതിനെക്കാൾ മാനിക്കപ്പെടുന്നത് കെ ഏ നീലകൺ‌ഠശാസ്ത്രി ആദിയായ ചരിത്രജ്ഞാനികളുടെ അഭിപ്രായങ്ങൾക്കാണ് എന്ന പ്രസ്താവനയോടെയാണ് ആമുഖംതുടങ്ങുന്നത് (നമ്മുടെ രാജ്യം, തമിഴ് രാജ്യം എന്നിവയിൽ കല്ലുകടിക്കേണ്ടതില്ല. ഐക്യ ഇന്ത്യയുടെ ജനനശേഷവും നമ്മള്‍ ഏറ്ക്കാലം പാണ്ടിരാജ്യമെന്നും മലയാളരാജ്യമെന്നും സംസാരഭാഷയിലെങ്കിലും ശീലം മൂലം പ്രയോഗിച്ചു പോന്നിട്ടുണ്ട്)

വളരെ ശരിയായ ഒരു നിരീക്ഷണമാണ് ഇത്. വെറും ഐതിഹ്യങ്ങൾ മാത്രമായ കേരളോത്പത്തിയും കേരളമാഹാത്മ്യവും, പിന്നെ കൊട്ടാരം വൈദ്യനും രാജഭക്തനും എഴുതിയ ചരിത്രപുസ്തകങ്ങൾ, അടിസ്ഥാനപരമായി ചരിത്ര ഗവേഷണ വൈഭവമൊന്നും സിദ്ധിച്ചിട്ടില്ലാത്തവർ തുടങ്ങിയവർ എഴുതി നാശകോശമാക്കിയതാണ് കേരളചരിത്രം, നീലകൺ‌ഠശാസ്ത്രിയെപ്പോലെ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൊഫഷണൽ ചരിത്രകാരനെപ്പോലെയുള്ളവർ കേരളചരിത്രത്തെ സമീപിക്കേണ്ടത് അത്യാവശ്യമാണ്- നിർ‌വികാരം, നിഷ്പക്ഷം എഴുതുന്ന വിദഗ്ദ്ധരെയേ നമുക്കു വേണ്ടൂ.

പക്ഷേ കൌതുകത്തോടെ അടുത്ത പേജിലേക്ക് നീങ്ങുമ്പോള്‍ കാണുന്നത് ഉള്ളൂരിന്റെ ലേഖനങ്ങളിലെ മഹാബദ്ധങ്ങൾ താൻ തിരുത്താൻ ശ്രമിച്ചെന്നും ഉള്ളൂർ അത് നിരാകരിച്ചെന്നുമാണ്. പേജ് പതിനൊന്ന് മുതല്‍ അവതാരിക അവസാനിക്കുന്ന പേജ് ഇരുപത്തഞ്ചു വരെ അതായത് ആദ്യഖണ്ഡികകൾ ഒഴികെ അവതാഇകയുടെ എൺപത്തഞ്ച് ശതമാനത്തോളം ഉള്ളൂരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് അവതാരികയിലൂടെ ഇളംകുളം ചെയ്യുന്നത്. (ചില പേജുകൾ ഫോട്ടോയെടുത്ത് അടുത്ത പോസ്റ്റായി ഇടുന്നതാണ്‌.)


13-08-1953 എന്നാണ് അവതാരികയുടെ തീയതി കാണുന്നത്- ഉള്ളൂര്‍ മരിച്ചു കഴിഞ്ഞിട്ട് ഈ ആക്ഷേപങ്ങള്‍ ഒരു പുസ്തകത്തിന്റെ ആമുഖമായി എഴുതുന്നത് എന്തിനെന്ന് ആലോചിച്ചപ്പോഴാണ്‌ ആദ്യ ഭാഗത്തിന്റ് വ്യംഗ്യാര്‍ത്ഥം തനിക്കു മുന്നേയുള്ളവരെല്ലാം - പ്രത്യേകിച്ച് ഉള്ളൂര്‍ ആദിയായവര്‍ സോമസുന്ദരഭാരതിയെ‌പ്പോലെയുള്ളവരും താന്‍ കേരളത്തിന്റെ ‌ നീലകണ്‍‌ഠശാസ്ത്രിയും എന്ന് ഇളംകുളം പ്രഖ്യാപിക്കുന്നതുപോലെയാണ് തോന്നിയത്. [രണ്ടാം പതിപ്പിൽ (1957) ഈ അവതാരിക പരുഷമായിപ്പോയതില്‍ താന്‍ ക്ഷമചോദിക്കുന്നെന്നും മൂന്നാം പതിപ്പിൽ (1963)ചരിത്രഗവേഷകന്മാരുടെ അഭിപ്രായം സാഹിത്യപണ്ഡിതർ എഴുതുന്നതിനു കീഴേയാകുന്ന അവസ്ഥയ്ക്ക് മാറ്റം വന്നെന്നും ഇളംകുളം അടിക്കുറിപ്പുകളില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. ]

ക്ഷുഭിതനായും സ്വയം സ്ഥാപിക്കാൻ ശമിച്ചും എഴുതിയതെങ്കിലും ഇളംകുളം  നിർ‌വ‌ചി‌ച്ച പ്രൊഫഷണലിസത്തിന്റെയും വിഷയ‌വൈദ‌ഗ്ദ്ധ്യത്തിന്റെയും മാനദണ്ഡങ്ങളോട് ഏറെക്കുറെ ഞാനും യോജിക്കുന്നു. അതിനാൽ അതേ അളവുകോൽ കൊണ്ട് നമുക്ക് ഈ പുസ്തകത്തെ അളക്കാം.
അവതാരിക
കെ പി പിള്ള  എഴുതിയ അവതാരികയില്‍ ( സ്കാന്‍ പേജ് നോക്കുക) അതിശയോക്തി കലര്‍ന്ന ഇളംകുളത്തിന്റെ ചില നിഗമനങ്ങളെപ്പറ്റി വിമര്‍ശനമുണ്ടെങ്കിലും ഇതുവരെ ഇല്ലാത്ത വിധം കേരള ചരിത്രത്തിലെ മങ്ങിയ നാളുകളെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ആദ്യ ശ്രമം അഭിനന്ദനീയമാണെന്ന അഭിപ്രായമാണുള്ളത്. ഈ നാളുകളെ പഠിക്കാന്‍ വേണ്ട അവശ്യ വസ്തുക്കള്‍ കണ്ടെത്തുകയും വെളിച്ചത്തെത്തിക്കുകയും ചെയ്ത ട്രാവര്‍‌കൂര്‍ ആര്‍ക്കിയോളജി സീരീസിന്റെ അഞ്ചു വോള്യങ്ങളും സൗത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സും നീലക‌ണ്ഠ ശാസ്ത്രിയുടെ മിക്ക പുസ്തകങ്ങളും ഇറങ്ങിക്കഴിഞ്ഞ കാലത്താണ്‌ ഇളംകുളം ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ (പലകാലമായി രചിച്ചത് എന്നു മാത്രമല്ല ആധുനിക കാലത്തെ മറ്റേത് ചരിത്രകാരനേയും പോലെ ട്രാവന്‍‌കൂര്‍ ആര്‍ക്കിയോളജി സീരീസും സൗത്ത് ഇന്ത്യന്‍ ഇന്‍‌സ്ക്രിപ്ഷന്‍സമ്മാണ്‌ ഇളംകുളത്തിന്റെ ഗവേഷണത്തിനെയും അസംസ്കൃത വസ്തുക്കളിലും ആധാരങ്ങളിലും മഹാഭൂരിപക്ഷവും എന്ന നിലയില്‍ ആദ്യശ്രമമെന്ന പരാമര്‍ശം അസ്ഥാനത്താണ്‌, എന്നിരുന്നാലും കൊട്ടാരം വൈദ്യരും ആശ്രിതരും ഒക്കെ എഴുതി വച്ച ചരിത്രങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്ന ചരിത്രകാരന്മാരുടെ ആദ്യ തലമുറയില്‍ തന്നെ പെട്ടയാള്‍ എന്ന നിലയ്ക്ക് വിവരങ്ങളുടെ അലഭ്യതയോ മറ്റോ മൂലം ഉണ്ടാകാവുന്ന പിഴവുകള്‍ പുസ്തകത്തിന്റെ ന്യൂനതയായി കാണാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

No comments:

Post a Comment