Sunday, September 5, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ- 5


കാന്തളൂര്‍ശാല ആണ്‌ ഈ സീരീസിന്റെ ട്രിഗര്‍ ആയി വര്‍ത്തിച്ചത്. നമുക്ക് ഒന്നുകൂടി ശാലയില്‍ പോകാം.


ശാലയെക്കുറിച്ച് മറ്റു ചരിത്രകാരന്മാര്‍ക്ക് അറിയുന്നത് ഇതൊക്കെയാണ്‌.

കൃതമായി എവിടെന്ന് അറിയ വയ്യ, വിഴിഞ്ഞത്താകാം, നെയ്യാറ്റിങ്കരയില്‍ ആകാം, അനന്തപുരി വര്‍ണ്ണനത്തിലേതു പോലെ ഇന്നത്തെ തിരുവനന്തപുരം നഗരത്തിനുള്ളിലും ആകാം.
ഹജൂര്‍ രേഖകളില്‍ ഒന്നില്‍ പാര്‍ത്ഥിവപുരം ശാല എന്നൊന്ന് കരുനന്തടക്കന്‍ സ്ഥാപിച്ചത് "കാന്തളൂര്‍ മര്യാദയില്‍" ആണെന്നു പറയുന്നു. അതിനാല്‍ ഇതൊരു റോള്‍ മോഡല്‍ എന്നും വയ്ക്കാം.

ചോളന്‍ പാണ്ഡ്യന്റെ തലയും കേരളന്റെ ശാലയും ഈഴവും പിടിച്ചെടുത്തു എന്നു പറയുന്നതില്‍ നിന്ന് പാണ്ഡ്യനു തലയും ഈഴത്തരശനു രാജ്യവും പോലെ എന്തോ പ്രിയപ്പെട്ട സാധനം ആണെന്നു മനസ്സിലാക്കാം.

ശാല ചോളന്മാര്‍ തുടരെ ആക്രമിച്ചിട്ടുണ്ട്.



ഇനി- മേല്പ്പറഞ്ഞ ലിഖിതത്തില്‍ പാര്‍ത്ഥിവപുരത്ത് വിദ്യാര്‍ത്ഥികള്‍ ആയുധം കൊണ്ട് ക്ലാസ്സില്‍ കയറരുത് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ഇവിടെ ആയുധ പരിശീലനവും നടന്നിട്ടുണ്ടെന്ന് ഇളംകുളവും പില്‍ക്കാലത്തെ കുറേപ്പേരും അനുമാനിക്കുന്നു. ആയുധം കൊണ്ട് വരരുത്, ചൂതു കളിക്കരുത്, സ്ത്രീകളെ കൂട്ടിക്കൊണ്ട് വരരുത്, മദ്യപിക്കരുത് എന്ന് അടുത്തടുത്ത് പറയുന്നത് അസന്മാര്‍ഗ്ഗ വൃത്തികള്‍ നിരോധിച്ച ശാലയാണെന്നല്ലാത് ആയോധനം നടന്നതിന്റെ വ്യക്തമായ തെളിവല്ല. എങ്കിലും ഒരു വാദം എന്ന നിലയില്‍ അംഗീകരിക്കാം. മറ്റൊരു വാദം എന്ന നിലയില്‍ ഈ ശാല ആക്രമിക്കപ്പെടാം എന്നതിനാല്‍ ചേര സൈന്യം ഇതിനു കാവല്‍ നില്‍ക്കുകയായിരുന്നു എന്നും ആയോധനം തൊഴിലല്ലാത്ത ബ്രാഹമണര്‍ ഇതൊന്നും ഇവിടെയും പഠിച്ചില്ലെന്നും വയ്ക്കാം. സൈന്യത്തെ ആകാം "കലം അറുത്തത്" എന്നു വരും അങ്ങനെ ആണെങ്കില്‍. ഇരുപത്തേഴു പ്രാവശ്യം കലം അറുക്കപ്പെട്ടു എന്ന് ഇളംകുളം പറയുന്നു. ഏവിടുന്ന് ശേഖരിച്ച വിവരം എന്നും പറയുന്നില്ല.

കലം അറുക്കപ്പെട്ട കാന്തളൂരിന്റെ ചിത്രം ഇളംകുളം വരച്ചു തരുന്നത് ഇങ്ങനെ ആണ്‌

"നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കലാശാലകള്‍, അവരുടെ വാസഭവനങ്ങള്‍, സൈനികരുടെയും നാവികരുടെയും കൂടാരങ്ങള്‍, കായിക പരിശീലനത്തിനുള്ള കളരികള്‍, പടനായകന്മാരുടെയും കീഴ്പ്പടനായകന്മാരുടെയും പുതുമാളികകള്‍, മാടമ്പിമാരുടെ നിലമാടങ്ങള്‍, മനോഹരമായ നടക്കാവുകള്‍, വീതിയേറിയ നാരായപ്പെരുവഴികള്‍ (മെയിന്‍ റോഡ്), ആഴമേറിയ കിടങ്ങുകളാല്‍ ചുറ്റപ്പെട്ട വന്‍ കോട്ടകള്‍, ഇവയെല്ലാം നശിച്ച് മനുഷ്യാസ്ഥികൊണ്ട് മൂടിക്കിടക്കുന്ന കാഴ്ച ഒരു ചരിത്രകാരനു കാണാം."

മനോഹരമായ ശാല. ദാരുണമായ സംഭവം. ഇത്രയും വ്യക്തമായി കാണണമെങ്കില്‍ ഒന്നുകില്‍ ചേരന്മാര്‍ എവിടെയെങ്കിലും ഈ ചരിത്രം വിവരിച്ചിരിക്കണം, അല്ലെങ്കില്‍ ഒരു ദൃക്സാക്ഷി എഴുതി വയ്ക്കണം. പോട്ട്, ചോളന്‍ വീരവാദമെങ്കിലും ആയി ഇത്രയും വലിയ കാന്തളൂര്‍ ശാല നശിപ്പിച്ച കാര്യം കൊത്തി വയ്ക്കണം. അല്ലെങ്കില്‍ ഇമ്മാതിരി മറ്റൊരു ശാല ചേരലത്തില്‍ എവിടെയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും എഴുതി വയ്ക്കണം. ആയുധം കൊണ്ട് വരരുത്= ആയുധം ഉണ്ട്, ആയുധം ഉണ്ട്= ആയുധം പരിശീലിപ്പിക്കുന്നുണ്ട്, ആയുധം പരിശീലിപ്പിക്കുന്നുണ്ട്= മഹാസൈന്യം ഉണ്ട്, മഹാ സൈന്യം ഉണ്ട്= അതി ഗംഭീരമായ കോട്ട കൊത്തളങ്ങള്‍ ഉണ്ട് എന്ന് തുടങ്ങിയാല്‍ എന്തു ചെയ്യും?


പിന്‍ കുറിപ്പ്:

മാമാങ്കത്തിന്റെ വരവു ചിലവ് കണക്ക് വായിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്‍ പടി ചിലത് - സാമൂതിരിയുടെ പതിനാറാം നൂറ്റാണ്ടിലെ വാകയൂര്‍ കോവിലകം മണ്‍ ചുവരു കെട്ടി ഓലമേഞ്ഞ ഒന്നാണ്‌, മാമാങ്കത്തിനു വരുന്ന സൈന്യത്തലവന്‍മാര്‍ക്കു പോലും കൂടാരവും മാളികയും നടക്കാവും കോട്ടയും പോയിട്ട് ഒരു കൊരണ്ടിപ്പലക പോലും വാങ്ങിച്ചിട്ടില്ല, കണക്കിന്‍ പടി.

No comments:

Post a Comment