Sunday, October 31, 2010

ലയണ്‍ ഫിഷ്

റീഫ് അക്വേറിയങ്ങള്‍ക്ക് ഒരു ലയണ്‍ ഫിഷ് കൂടെയുണ്ടെങ്കില്‍ നല്ല ഭംഗിയാണ്‌. ഇതിന്റെ റേന്ത വച്ച ചിറകുകളും കുണുങ്ങിയുള്ള പോക്കും ഒക്കെ നല്ല രസമാണ്‌.


ലയണ്‍ഫിഷ് കുത്തുമെന്നും കുത്തിയാല്‍ വിഷം തീണ്ടുമെന്നും മിക്കവര്‍ക്കും അറിയാം. എന്നാല്‍ അത് മനസ്സറിയും മുന്നേ സംഭവിച്ചിരിക്കും എന്ന് അനുഭവമുള്ളവര്‍ പറയുന്നു. ഒരു സൈഫണിങ്ങിന്റെ ഇടയില്‍ പൈപ്പില്‍ കയറിയ ഒരു കല്ലിന്‍ കഷണം തട്ടാനോ, നെറ്റില്‍ കുടുങ്ങിയ ലയണ്‍ഫിഷ് ഒന്നിനെ മോചിപ്പിക്കാനോ നോക്കുമ്പോള്‍ പെട്ടെന്ന് അസഹ്യമായ ഒരു വേദന തോന്നും. അപ്പോഴേ അറിയൂ ഇത് പണി പറ്റിച്ചെന്ന്.

ഭാഗ്യവശാല്‍ സ്റ്റോണ്‍/ സ്കോര്‍പ്പിയണ്‍ ഫിഷുകളുടെ കുത്തു പോലെ ലയണ്‍ഫിഷിന്റെ കുത്ത് മിക്കപ്പോഴും മാരകമാവാറില്ല. പണി കിട്ടിയാല്‍ ചൂട് വെള്ളത്തില്‍ കൈ മുക്കി വയ്ക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തുക. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്‌ ഈ മൂന്നു തരം മീനുകളുടെയും വിഷം ബാധിക്കുന്നത്.

Saturday, October 30, 2010

സുത്യാര്യ സുന്ദരി

ഉള്ളിലിരുപ്പ് എന്താന്ന് അറിയില്ലെന്ന് ഇവളെക്കുറിച്ച് ആരും പറയില്ലല്ലോ?

Friday, October 29, 2010

ഇവന്റെ ഒരു കാര്യം

എന്നെക്കണ്ടാല്‍ ഒരുത്തനും മൈന്‍ഡ് ചെയ്യല്ല. പക്ഷേ ദത്തനെക്കണ്ടാല്‍ എന്തു ജന്തുവും ഓടിച്ചെല്ലും.






രണ്ടു കൊല്ലം മുന്നേ ഞാനെന്റെ പഴഞ്ചന്‍ വണ്ടിയും കൊണ്ട് സിഗ്നലില്‍ കിടക്കുമ്പോള്‍ ബി എം ഡബ്യൂ ബൈക്കോടിച്ച് അടുത്തു കൊണ്ടു നിര്‍ത്തിയ ഒരു സുന്ദരിക്കുട്ടി ഹെല്‍മറ്റ് പൊക്കി ഒരു ഫ്ലൈയിംഗ് കിസ്സ്. വയ്സ്സാന്‍ കാലത്ത് എനിക്കു ശുക്രന്‍ തെളിഞ്ഞല്ലോ എന്ന് പുളകം കൊള്ളാന്‍ ഒരുങ്ങുമ്പോഴാണ്‌ പിറകില്‍ ബേബീ സീറ്റില്‍ ഇരുന്ന് ദത്തന്‍ കൈയും കലാശവും കാണിക്കുന്നത് കണ്ടത്.


[എന്റെ കുരുത്തക്കേട് സഹിക്കാതെ വരുമ്പോള്‍ ദത്തന്‍ പറയുന്നതാണ്‌ "ഇവന്റെ ഒരു കാര്യം" എന്ന്. ]

Thursday, October 28, 2010

My Plane Jane


എന്റെ മുന്നൂറ് ലിറ്റര്‍ ( സാദാ ) ഫിഷ് ടാങ്ക്


ചെടികള്‍- ഒന്നുമില്ല
ഹാര്‍ഡ്സ്കേപ്: സിന്തറ്റിക്ക്, ലാവാ റോക്ക്, റിവര്‍ റോക്ക്
സബ്സ്റ്റ്റേറ്റ്- സാദാ ഗ്രേവല്‍
ലൈറ്റ്- 2X 20 W fl (ഡേ) + 2X 10W fl. (ഈവ്)

മീന്‍
ഒരു തരം ജാപ്പ് കോയി ( kohaku)
ഒരുതരം ഗൗരാമി (Trichogaster microlepis)
മോണോ (Monodactylus argenteus)
സക്കര്‍ ക്യാറ്റ് ഫിഷ് (Pterygoplichthys multiradiatus)
സാദാ ഏന്‍ഞ്ജല്‍ ഫിഷ് (Pterophyllum altum)
ഗോള്‍ഡ് പേള്‍സ്കെയില്‍ ഏഞ്ജല്‍ ഫിഷ് (P. scalare)
മാര്‍ബിള്‍ ഏന്‍‌ജല്‍ ഫിഷ് ‍(P. altum var)

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിലെ ജനവിധിയുടെ വേരിയന്‍സ് അനാലിസിസ് ആണ്‌ മുകളില്‍ കാണുന്നത്. രണ്ടായിരത്തി അഞ്ചിലെ തെരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്താല്‍ ഇടതുപക്ഷത്തിന്റെ വിജയശമാനം ശരാശരി 35% കുറഞ്ഞെന്നും രണ്ടായിരത്തൊമ്പത് ലോക് സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ നിന്ന് ശരാശരി 19% കൂടിയെന്നും കാണുന്നു. ( സ്റ്റാറ്റ് തിരിച്ചു വായിച്ചാല്‍ രണ്ടായിരത്തി അഞ്ചില്‍ നിന്നും രണ്ടായിരത്തി ഒമ്പതിലേക്ക് 54% കുറവായിരുന്നെന്നും ഇപ്പോഴാ വിടവ് 19% മാറിയെന്നും വായിക്കാം).


ലളിതമായ പ്രൊജക്ഷനുകള്‍ മിക്കപ്പോഴും വര്‍ക്ക് ചെയ്യില്ലെങ്കിലും ഈ ട്രെന്‍ഡ് പ്രൊജക്റ്റ് ചെയ്താല്‍ ആറുമാസമപ്പുറത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 45% ജന പിന്തുണയോടെ പ്രതിപക്ഷത്തേക്ക് ഇടതുപക്ഷം മാറാനുള്ള സാദ്ധ്യതയെ ആണിത് സൂചിപ്പിക്കുന്നത്. ലോക്കല്‍ ബോഡി, ലോക് സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ ജനവിധി ഒരേപോലെ വികാരവിചാരങ്ങളോടെ ആയിരിക്കില്ല എന്നത് മറന്നിട്ടല്ല ഇതെഴുതുന്നത്. അതുപോലെ തന്നെ മുന്നണികളെ ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും മാറ്റുന്ന ചരിത്രം കേരളത്തിനുണ്ടെന്നതും മറക്കുന്നില്ല.

ഒരു തിരഞ്ഞെടുപ്പു കൂടി അടുത്തു വരുന്നു. വലതു സര്‍ക്കാരുകളെക്കാള്‍ മെച്ചപ്പെട്ട ഭരണം എല്ലായ്പ്പോഴും ഇടതുപക്ഷം കാഴ്ച വച്ചിട്ടുണ്ട് എന്നാണ്‌ എന്റെ വീക്ഷണം. എന്നാല്‍ ഒരു സാധാരണ ഇടതു സര്‍ക്കാര്‍ ഭരണമല്ല ഇത്തവണ. തൊട്ടു മുന്നേ സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് സര്‍ക്കാരിനോട് താരതമ്യം ചെയ്ത് ആളാവുന്നതില്‍ കാര്യമൊന്നുമില്ല, " അവന്‍ നിന്നെ പത്തു തവണ അടിച്ചു, ഞാന്‍ അടിച്ചില്ല, പിന്നെ ഞാന്‍ മാന്യനാണെന്നതില്‍ എന്തു സംശയം" എന്നു ചോദിക്കുമ്പോലെ അര്‍ത്ഥരഹിതമാവും അത്. താരതമ്യം ചെയ്യാവുന്നത് തൊട്ടു മുന്നേ ഭരണത്തിലുണ്ടായിരുന്ന നായനാര്‍ സര്‍ക്കാരിനോടാണ്‌. അത് ചെയ്യുമ്പോഴാണ് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ മികവ് മനസ്സിലാവുന്നത്.

പത്തു പടി കയറി, താഴെ വീണ്‌ വീണ്ടും പത്തു പടി കയറി വീണ്ടും വീണുപോകുന്ന സമൂഹം എല്ലാക്കാലവും നിലത്തിനും പത്താം പടിക്കും ഇടയിലെവിടെയോ തന്നെ കഴിയുകയേ ഉള്ളൂ. ഈ പത്തു പടികളുടെ കയറ്റം നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടല്‍ പോലെ പാഴ്‌വേല ചെയ്ത് രസിക്കലാണ്‌.

വികസനപ്രവര്‍ത്തനം നിരന്തരം നടക്കേണ്ടതാണ്‌, പുരോഗതിയുടെ ചുവടുകള്‍ സസ്റ്റെയിനബിള്‍ ആയിരിക്കണം, ജനക്ഷേമ നടപടികള്‍ നിരന്തരമായി തന്നെ വേണം. ജെസ്റ്റേഷന്‍ പീരിയഡ് അധികമായവ വിരിയും വരെ ചൂടു കൊടുക്കണം.

മത-ജാതീയ പോളറൈസേഷന്‍ അവസാനിക്കുമെന്ന് കരുതേണ്ട. സെക്യുലറിസം വളരുന്നത് ദശാബ്ദങ്ങള്‍ ഒരേ ഗതിയില്‍ പോകുന്ന മാറ്റങ്ങളാണ്‌ എന്നതിനാല്‍ അതിന്‌ പെട്ടെന്ന് എന്തെങ്കിലും വത്യാസം വരുമെന്ന് കരുതേണ്ടതില്ല. മത-ജാതീയ സ്പര്‍ദ്ധ ഉള്ളവര്‍ അടങ്ങുന്ന, അതായത് എല്ലാവരും അടങ്ങുന്ന സമൂഹത്തിന്റേതാണ്‌ ഭരണകൂടം. അവര്‍ക്കെല്ലാം നല്ലതിനു വേണ്ടിയാണത് നിലനില്‍ക്കേണ്ടതും ( ഇത്തരം സ്പര്‍ദ്ധകളെ നിരുത്സാഹപ്പെടുത്തേണ്ടതും അതിന്റെ കടമയാണ്‌).

മാധ്യമങ്ങള്‍ തുടര്‍ന്നും ഇതേ നിലപാടില്‍ തന്നെ ആയിരിക്കും. അവര്‍ക്ക് അവരുടേതായ അജന്‍ഡകളുണ്ട്. ഇതുപോലെ തന്നെ ആടിനെ പട്ടിയാക്കി അവന്‍ തുടര്‍ന്നും ആടുബിരിയാണി കഴിക്കും.

സ്കിം ചെയ്ത ഇടതുപക്ഷം ഇതാണെങ്കില്‍ അത് ഭൂരിപക്ഷമാവുന്നില്ല. ഒരുകാലത്തും അങ്ങനെ ആയിരുന്നിട്ടുമില്ല. മാറി മാറിയാണല്ലോ സര്‍ക്കാരുകള്‍ വരാറ്‌. പത്തു കുതിരകള്‍ വലിക്കേണ്ട വണ്ടിയില്‍ രണ്ടു കുതിരയും നാലാടും ഓരോ കോഴിയും കാളയും കഴുതയും മാനും പൂട്ടിയ അവസ്ഥയിലാണ്‌ കേരളം. കാളയ്ക്ക് കുറച്ചു ഭാരം വലിക്കാന്‍ കഴിയും ബാക്കി ഭാരം രണ്ടു കുതിര വലിച്ചേ വണ്ടി നീങ്ങൂ.

ജനവിധി തേടുമ്പോള്‍ എന്തിന്റെ പേരില്‍ തേടുമെന്നതില്‍ സംശയമില്ല. അതല്ല വേണ്ടതെന്ന് കരുതുന്നവരാണെങ്കില്‍ അവര്‍ക്കു അതു തന്നെയാണു അവര്‍ക്കു വേണ്ടതെന്ന് വാശിപിടിക്കേണ്ട കാര്യവുമില്ല, അത് ശരിയായ ജനാധിപത്യ പ്രവണതയുമല്ല.

ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന ഭരണകൂടത്തെ കിട്ടിക്കോളൂം നമ്മള്‍ക്ക് വരാനുള്ളത് വന്നോട്ടെ എന്ന് നിസ്സംഗമായി തള്ളിക്കളയാം വേണമെങ്കില്‍, മനസ്സാക്ഷി അതിനനുവദിക്കുമെങ്കില്‍. വേണമെങ്കില്‍ " ഞാനൊരുത്തന്‍ വിചാരിച്ച് നാട്ടിലെന്തു നടക്കാന്‍, എന്നോ നാടു നന്നാവില്ല" എന്നോ തള്ളിക്കളയാം. ഇതിനു രണ്ടിനും കഴിയാത്തവരേ രാഷ്ട്രീയമുള്ളവരാകൂ എന്ന് ഞാന്‍ കരുതുന്നു.

തിരഞ്ഞെടുപ്പിനു തയ്യാറാവാന്‍ എന്തു ചെയ്യണം? ആലോചിക്കേണ്ടിയിരിക്കുന്നു.

Thursday, October 14, 2010

കല പഠിക്കാം (ഏതു കലയും)

ഈ കാണുന്നത് ബിയോണ്‍‌ഡ് ദ നേച്ചര്‍ എന്നു പേരുള്ള അക്വസ്കേപ്പ് ആണ്‌. അക്വസ്കേപ്പുകള്‍ ജൈവമായ ശില്പങ്ങളാണെന്നതിനാല്‍ നേരിട്ടോ കുറഞ്ഞപക്ഷം വീഡിയോയോ എങ്കിലും കാണേണ്ടതായിരുന്നു, സാരമില്ല. നമുക്ക് സ്റ്റില്‍ ഫോട്ടോകള്‍ കൊണ്ട് അതിനെ മനസ്സിലാക്കാം.



ഗളിവേര്‍സ് ട്രാവല്‍സ് വായിച്ചിട്ടുള്ള ആര്‍ക്കും ഇതെന്താണെന്ന് മനസ്സിലാവും. അതിനി വായിച്ചിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇവിടെ ഞെക്കി ലാപുടയുടെ ഒരു ചിത്രം കാണുക.

ഇത്രയുമേ എനിക്കും അറിയാമായിരുന്നുള്ളൂ. ഇതിനെ കലാകാരന്‍ വ്യാഖ്യാനിച്ചത് വായിച്ചപ്പോള്‍ ജാപ്പനീസ് വേര്‍ഷന്‍ ലാപുടയില്‍ ഭൂമിയുടെ പരിസ്ഥിതി തകര്‍ന്ന കാലം ഉള്ള ടെക്നോളജി ഉപയോഗിച്ച് ഒരു ഫ്ലോട്ടിങ്ങ് ഐലന്‍ഡ് ഉണ്ടാക്കിയെന്നും കാലക്രമേണ ഭൂതല പരിസ്ഥിതി തിരികെ വരാന്‍ തുടങ്ങിയിട്ടും ലാപുടയിലെ ജീവിതം തുടര്‍ന്നെന്നും അതിന്റെ നെറുകയിലെ കോട്ടയില്‍ ഒരു യന്ത്രമനുഷ്യന്‍ ഉണ്ടെന്നും ആ യന്ത്രമനുഷ്യനാണ്‌ ഈ പറക്കും ദ്വീപിനെ നിയന്ത്രിക്കുന്നതെന്നും മനസ്സിലാക്കി.

ഇത്രയും വിവരം തന്നെ ധാരാളം മതി ഇതിനെ മനസ്സിലാക്കാന്‍. ഇനി നമുക്ക് ഇതില്‍ ആര്‍ട്ടിസ്റ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് നോക്കാം. ഇത് നേച്ചര്‍ സ്റ്റൈല്‍ അക്വേറിയമാണ്‌, അതായത് ലാന്‍ഡ്സ്കേപ്പിങ്ങ് പോലെ ജലത്തിനടിയില്‍ ചെയ്തിരിക്കുന്നു അത്രയേ ഉള്ളൂ. നേച്ചര്‍‌സ്കേപ്പുകളുടെ സൗന്ദര്യ സങ്കല്പ്പമാണ്‌ വാബി-സാബി , ഇതു പ്രകാരം പ്രകൃതിയില്‍ ഒന്നും മൂര്‍ത്തമല്ല, സ്ഥിരമല്ല, പൂര്‍ണ്ണരൂപവുമല്ല. ബിയോണ്ട് നേച്ചര്‍ എന്നു വരുമ്പോള്‍ നേച്ചറില്‍ മാത്രമേ ഇത്തരം റൂളുകള്‍ ഉള്ളൂ, ലാപുടയ്ക്ക് അങ്ങനെവേണമെന്നില്ല എന്നാണ്‌ പെട്ടെന്ന് മനസ്സില്‍ തോന്നിയത് ലാപുടയ്ക്ക് കൃത്യതയോട് അടുത്തു നില്‍ക്കുന്ന ത്രികോണ ജ്യാമിതീയ രൂപം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.
പ്രകൃതിതലത്തെ ഒരു ഫിഷ് ഐ ലെന്‍സിലൂടെ ചിത്രമെടുത്തതുപോലെയും ലാപുടയെ അതിന്റെ സ്വാഭാവികരൂപത്തിലുമാണ്‌ ഇയാള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ആര്‍ട്ടിസ്റ്റ് ബിയോണ്ഡ് നേച്ചര്‍ പൂര്‍ണ്ണതയോടെയും നേച്ചറിനെ വക്രമായും വരച്ചു കാട്ടി ഭൂതലത്തിന്റെ പരിതസ്ഥിതിയും ലാപ്പുടയുടെ ആകര്‍ഷകതയും നമ്മെ മനസ്സിലാക്കി തരികയാണ്‌ ഇദ്ദേഹം ചെയ്യുന്നതെന്ന് എനിക്കു തോന്നുന്നു.

ലാപ്പുടയുടെ ഒരു മൂലയിലെ ചെടികള്‍ ഭൂമിയോട് തൊട്ടു തൊട്ടില്ലെന്നാണ്‌ നില്‍ക്കുന്നത്. പരിസ്ഥിതി തിരിച്ചു വന്നുകൊണ്ടിരിക്കുകയും ലാപ്പുടവാസികള്‍ ഭൂമിയോട് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെ.


ഇനി ഇതിന്റെ ഉപരിതല പ്രതിഫലനം നോക്കുക. ലാപ്പുടയിലെ ജീവിതം നമുക്ക് കാണാം. അവിടെ നിഴലുണ്ട്, വെയിലുണ്ട്, ജീവനുണ്ട്, മൊത്തത്തില്‍ സംതൃപ്തമായ ഒരു നാടു പോലെ. ഇതിനെ നയിക്കുന്ന സര്‍‌വശക്തനായ റോബോട്ടിനെയും നമുക്കവിടെ കാണാം. ഇതെല്ലാം റിഫ്ലക്ഷനിലേ കാണുന്നുള്ളൂ. ഭൂതലത്തില്‍ നിന്നുള്ള വീക്ഷണത്തിനെക്കാള്‍ വ്യക്തതയും വ്യാപ്തിയും പ്രതിഫലനത്തിനാണ്‌ എന്നതിനാല്‍ ലാപുട സത്യത്തെക്കാള്‍ ഒരു ഭാവനാസൃഷ്ടിയാണെന്നും മനസ്സിലാക്കാം. ഇനി ഈ ജാപ്പനീസ് കഥ അറിയില്ലെങ്കിലും ഗളിവറിന്റെ ലാപ്പുടയില്‍ ഈ ദ്വീപിനൊരു രാജാവുണ്ട്, പ്രതിഫലനത്തിലെ മനുഷ്യരൂപം അതെന്ന് കരുതാവുന്നതേയുള്ളൂ.


ഇതിന്റെ ശില്പിയും ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചിത്രങ്ങളും , ആര്‍ട്ടിസ്റ്റ് ഈ വര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നതും ഇവിടെ വായിക്കാം.

http://www.aquascapingworld.com/forum/aquascape-month/3305-aquascape-month-august-2010-beyond-nature.html

Tech Specs
Flora & Fauna


ഏറ്റവും ലളിതമായ അക്വസ്കേപ്പിങ്ങ് രീതിയും, തത്വങ്ങളും റ്റെക്നോളജിയുമേ ഇതിനു ഉപയോഗിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ്‌ ബിയോണ്ട് നേച്ചര്‍ ആദ്യ പോസ്റ്റിനു തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിന്റെ കലാമൂല്യത്തിനു ഈ സങ്കീര്‍ണ്ണതയില്ലായ്മ ഒരു കോട്ടവും വരുത്തുന്നില്ല താനും . സങ്കീര്‍ണ്ണമായവ നമുക്ക് വഴിയേ പരിശോധിക്കാം.

The photographs in this blog post are the property of Mr. Gary Wu and have been reproduced only for the purpose of explaining the artwork and there are no intentions to use these for any commercial purposes, further reproduction or circulation.

Friday, October 8, 2010

Lets Discus

 വിദ്യേടെ പ്ലാന്റഡ് ടാങ്കില്‍ ഡിസ്കസിനെ ഇറക്കും ഇറക്കും എന്നു കേള്‍ക്കാന്‍ തുടങ്ങീട്ട്  കാലം കൊറേ  ആയി, ഇതുവരെ  കണ്ടില്ല. അതോണ്ട് മൂന്നു ടര്‍ക്കോയിസ് ഡിസ്കസിനെ വാങ്ങി  ദാനം ചെയ്തു.  (കല്യാണ സൌഗന്ധികമൊന്നുമല്ലല്ല് ഡിസ്കസ്  അല്ലേ)

അസിഡിക്ക് വാട്ടര്‍ വേണം (ദുബായിലെ ടാപ്പ് വെള്ളം പി എച്ച് ഏഴാണ്.)    ശുദ്ധികൂടിയ വെള്ളം വേണം. മുപ്പതേല്‍ ചൂടു ബാലന്‍സ് ചെയ്ത വെള്ളം വേണം. ലൈറ്റ് വേണം ഷേഡും വേണം, ഹൈഡൌട്ട് വേണം, ചെടികള്‍ കൊടികള്‍ പക്കം വേണം. പോഷണം ബാലന്‍സ് ചെയ്ത ശാപ്പാട് വേണം. ഡിസ്കസിനെ വളര്‍ത്തുന്നത് ചില്ലറ പണിയല്ല.

ആള്‍ ദ ബെസ്റ്റ് .

(ഫോട്ടോക്ക് ഒരു ക്വാളിറ്റിയും ഇല്ലെന്ന് നിങ്ങള്‍ പറയാതെ എനിക്കറിയാം. ബട്ട്, ജസ്റ്റ് റിമംബര്‍- കൈപ്പള്ളിയും സജിത്തും പോലെ നിങ്ങള്‍ക്ക് അറിയാവുന്നവരും അതിലേറെ അറിയാത്തവരും ഒക്കെ ആയുധം വച്ച് കീഴടങ്ങിയ ടാങ്കാണ് ഇത്. നല്ല മീന്‍ പടം വേറേ ടാങ്കിലിട്ട് ഞാനും എടുത്തിട്ടുണ്ട്)