Thursday, October 28, 2010

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിലെ ജനവിധിയുടെ വേരിയന്‍സ് അനാലിസിസ് ആണ്‌ മുകളില്‍ കാണുന്നത്. രണ്ടായിരത്തി അഞ്ചിലെ തെരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്താല്‍ ഇടതുപക്ഷത്തിന്റെ വിജയശമാനം ശരാശരി 35% കുറഞ്ഞെന്നും രണ്ടായിരത്തൊമ്പത് ലോക് സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ നിന്ന് ശരാശരി 19% കൂടിയെന്നും കാണുന്നു. ( സ്റ്റാറ്റ് തിരിച്ചു വായിച്ചാല്‍ രണ്ടായിരത്തി അഞ്ചില്‍ നിന്നും രണ്ടായിരത്തി ഒമ്പതിലേക്ക് 54% കുറവായിരുന്നെന്നും ഇപ്പോഴാ വിടവ് 19% മാറിയെന്നും വായിക്കാം).


ലളിതമായ പ്രൊജക്ഷനുകള്‍ മിക്കപ്പോഴും വര്‍ക്ക് ചെയ്യില്ലെങ്കിലും ഈ ട്രെന്‍ഡ് പ്രൊജക്റ്റ് ചെയ്താല്‍ ആറുമാസമപ്പുറത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 45% ജന പിന്തുണയോടെ പ്രതിപക്ഷത്തേക്ക് ഇടതുപക്ഷം മാറാനുള്ള സാദ്ധ്യതയെ ആണിത് സൂചിപ്പിക്കുന്നത്. ലോക്കല്‍ ബോഡി, ലോക് സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ ജനവിധി ഒരേപോലെ വികാരവിചാരങ്ങളോടെ ആയിരിക്കില്ല എന്നത് മറന്നിട്ടല്ല ഇതെഴുതുന്നത്. അതുപോലെ തന്നെ മുന്നണികളെ ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും മാറ്റുന്ന ചരിത്രം കേരളത്തിനുണ്ടെന്നതും മറക്കുന്നില്ല.

ഒരു തിരഞ്ഞെടുപ്പു കൂടി അടുത്തു വരുന്നു. വലതു സര്‍ക്കാരുകളെക്കാള്‍ മെച്ചപ്പെട്ട ഭരണം എല്ലായ്പ്പോഴും ഇടതുപക്ഷം കാഴ്ച വച്ചിട്ടുണ്ട് എന്നാണ്‌ എന്റെ വീക്ഷണം. എന്നാല്‍ ഒരു സാധാരണ ഇടതു സര്‍ക്കാര്‍ ഭരണമല്ല ഇത്തവണ. തൊട്ടു മുന്നേ സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് സര്‍ക്കാരിനോട് താരതമ്യം ചെയ്ത് ആളാവുന്നതില്‍ കാര്യമൊന്നുമില്ല, " അവന്‍ നിന്നെ പത്തു തവണ അടിച്ചു, ഞാന്‍ അടിച്ചില്ല, പിന്നെ ഞാന്‍ മാന്യനാണെന്നതില്‍ എന്തു സംശയം" എന്നു ചോദിക്കുമ്പോലെ അര്‍ത്ഥരഹിതമാവും അത്. താരതമ്യം ചെയ്യാവുന്നത് തൊട്ടു മുന്നേ ഭരണത്തിലുണ്ടായിരുന്ന നായനാര്‍ സര്‍ക്കാരിനോടാണ്‌. അത് ചെയ്യുമ്പോഴാണ് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ മികവ് മനസ്സിലാവുന്നത്.

പത്തു പടി കയറി, താഴെ വീണ്‌ വീണ്ടും പത്തു പടി കയറി വീണ്ടും വീണുപോകുന്ന സമൂഹം എല്ലാക്കാലവും നിലത്തിനും പത്താം പടിക്കും ഇടയിലെവിടെയോ തന്നെ കഴിയുകയേ ഉള്ളൂ. ഈ പത്തു പടികളുടെ കയറ്റം നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടല്‍ പോലെ പാഴ്‌വേല ചെയ്ത് രസിക്കലാണ്‌.

വികസനപ്രവര്‍ത്തനം നിരന്തരം നടക്കേണ്ടതാണ്‌, പുരോഗതിയുടെ ചുവടുകള്‍ സസ്റ്റെയിനബിള്‍ ആയിരിക്കണം, ജനക്ഷേമ നടപടികള്‍ നിരന്തരമായി തന്നെ വേണം. ജെസ്റ്റേഷന്‍ പീരിയഡ് അധികമായവ വിരിയും വരെ ചൂടു കൊടുക്കണം.

മത-ജാതീയ പോളറൈസേഷന്‍ അവസാനിക്കുമെന്ന് കരുതേണ്ട. സെക്യുലറിസം വളരുന്നത് ദശാബ്ദങ്ങള്‍ ഒരേ ഗതിയില്‍ പോകുന്ന മാറ്റങ്ങളാണ്‌ എന്നതിനാല്‍ അതിന്‌ പെട്ടെന്ന് എന്തെങ്കിലും വത്യാസം വരുമെന്ന് കരുതേണ്ടതില്ല. മത-ജാതീയ സ്പര്‍ദ്ധ ഉള്ളവര്‍ അടങ്ങുന്ന, അതായത് എല്ലാവരും അടങ്ങുന്ന സമൂഹത്തിന്റേതാണ്‌ ഭരണകൂടം. അവര്‍ക്കെല്ലാം നല്ലതിനു വേണ്ടിയാണത് നിലനില്‍ക്കേണ്ടതും ( ഇത്തരം സ്പര്‍ദ്ധകളെ നിരുത്സാഹപ്പെടുത്തേണ്ടതും അതിന്റെ കടമയാണ്‌).

മാധ്യമങ്ങള്‍ തുടര്‍ന്നും ഇതേ നിലപാടില്‍ തന്നെ ആയിരിക്കും. അവര്‍ക്ക് അവരുടേതായ അജന്‍ഡകളുണ്ട്. ഇതുപോലെ തന്നെ ആടിനെ പട്ടിയാക്കി അവന്‍ തുടര്‍ന്നും ആടുബിരിയാണി കഴിക്കും.

സ്കിം ചെയ്ത ഇടതുപക്ഷം ഇതാണെങ്കില്‍ അത് ഭൂരിപക്ഷമാവുന്നില്ല. ഒരുകാലത്തും അങ്ങനെ ആയിരുന്നിട്ടുമില്ല. മാറി മാറിയാണല്ലോ സര്‍ക്കാരുകള്‍ വരാറ്‌. പത്തു കുതിരകള്‍ വലിക്കേണ്ട വണ്ടിയില്‍ രണ്ടു കുതിരയും നാലാടും ഓരോ കോഴിയും കാളയും കഴുതയും മാനും പൂട്ടിയ അവസ്ഥയിലാണ്‌ കേരളം. കാളയ്ക്ക് കുറച്ചു ഭാരം വലിക്കാന്‍ കഴിയും ബാക്കി ഭാരം രണ്ടു കുതിര വലിച്ചേ വണ്ടി നീങ്ങൂ.

ജനവിധി തേടുമ്പോള്‍ എന്തിന്റെ പേരില്‍ തേടുമെന്നതില്‍ സംശയമില്ല. അതല്ല വേണ്ടതെന്ന് കരുതുന്നവരാണെങ്കില്‍ അവര്‍ക്കു അതു തന്നെയാണു അവര്‍ക്കു വേണ്ടതെന്ന് വാശിപിടിക്കേണ്ട കാര്യവുമില്ല, അത് ശരിയായ ജനാധിപത്യ പ്രവണതയുമല്ല.

ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന ഭരണകൂടത്തെ കിട്ടിക്കോളൂം നമ്മള്‍ക്ക് വരാനുള്ളത് വന്നോട്ടെ എന്ന് നിസ്സംഗമായി തള്ളിക്കളയാം വേണമെങ്കില്‍, മനസ്സാക്ഷി അതിനനുവദിക്കുമെങ്കില്‍. വേണമെങ്കില്‍ " ഞാനൊരുത്തന്‍ വിചാരിച്ച് നാട്ടിലെന്തു നടക്കാന്‍, എന്നോ നാടു നന്നാവില്ല" എന്നോ തള്ളിക്കളയാം. ഇതിനു രണ്ടിനും കഴിയാത്തവരേ രാഷ്ട്രീയമുള്ളവരാകൂ എന്ന് ഞാന്‍ കരുതുന്നു.

തിരഞ്ഞെടുപ്പിനു തയ്യാറാവാന്‍ എന്തു ചെയ്യണം? ആലോചിക്കേണ്ടിയിരിക്കുന്നു.

3 comments:

  1. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ എന്തായിരുന്നു
    ചര്‍ച്ചാ വിഷയം.
    വികസന കാര്യങ്ങള്‍ എന്ന്‌ എല്‍ ഡി എഫ്‌
    പറഞ്ഞുവെങ്കിലും അതൊന്നും ചര്‍ച്ചചെയ്യപ്പെട്ടില്ല.

    ആെക ചര്‍ച്ച നടന്നത്‌
    ലോട്ടറി കേസും മതത്തിന്റെ രാഷ്‌ട്രീയത്തിലെ
    ഇടപെടലും.

    ചാനലുകളായ ചാനലുകളില്‍ ഒക്കെ
    കണ്ടത്‌ ഈ ചര്‍ച്ച മാത്രമായിരുന്നു.
    ഒരു ചാനലുപോലും വികസനം
    ചര്‍ച്ചാ വിഷയമാക്കാന്‍ അനുവദിച്ചില്ല.

    വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും
    ഇത്തരമൊരു അജണ്ടയായിരിക്കും
    ചാനലുകള്‍ സെറ്റ്‌ ചെയ്യുക.
    അതില്‍പോയി തലവച്ചുകൊടുക്കാതെ
    വികസനകാര്യമാണെങ്കില്‍ മാത്രം ചര്‍ച്ച
    എന്ന നിലപാടിലേക്ക്‌ എല്‍ ഡി എഫിന്റെ
    നേതാക്കളും പ്രവര്‍ത്തകരും
    തിരിയുകയും
    മറ്റ്‌ വിഷയങ്ങളെ പാടെ അവഗണിക്കുകയും
    ചെയ്യുക എന്നത്‌ മാത്രമാണ്‌ ഇപ്പോഴുള്ള
    മറുമരുന്ന്‌.

    മറ്റ്‌ വിഷയങ്ങള്‍ക്ക്‌ ആറ്‌ മാസം കഴിഞ്ഞ്‌ മറുപടി
    പറയാം എന്ന്‌ പ്രഖ്യാപിക്കാനും കഴിയണം.

    ഇപ്പോഴേ ആ നിലപാടെടുത്താല്‍
    നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത്‌
    വികസനകാര്യങ്ങള്‍ കുറെച്ചെങ്കിലും
    ചര്‍ച്ചചെയ്യിക്കപ്പെടാന്‍ വഴിയൊരുങ്ങും.
    അത്‌ കുറച്ചെങ്കിലും എല്‍ ഡി എഫിന്‌
    സഹായം ചെയ്യുമെന്നുമാണ്‌ എന്റെ വിശ്വാസം

    ReplyDelete
  2. സാധാരണ ജനത്തിനെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പിനെ വരവേല്‍ക്കുന്ന അതെ സമയം അവര്‍ ഉത്തരം തേടുന്ന ഒരു ചോദ്യമുണ്ട്.
    ആരായിരിക്കും അടുത്ത മുഖ്യമന്ത്രി.???

    ആ ചോദ്യത്തിന്നുത്തരം മനസ്സില്‍ കണ്ടിട്ടാണ് അല്ലെങ്കില്‍ ആഗ്രഹിചിട്ടാണ് അവര്‍ പോളിംഗ് ബൂത്തില്‍ പോകുന്നത്.
    കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദനെ അവര്‍ തുണച്ചു. അത് കഴിഞ്ഞു നടന്ന അന്തര്നടകങ്ങള്‍ മഹാ ബോറായിരുന്നു. പിന്നെ രാഷ്ട്രീയ ചര്‍ച്ച ആണെങ്കിലും പ്രസ്താവന ആണെങ്കിലും മിനിമം പ്രതിപക്ഷ ബഹുമാനം വേണം എന്ന് ഈ ഭരണവും മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറി ഉം മനസിലാക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  3. ഇപ്പോ ഓരോ മുന്നണിക്കും കിട്ടിയ വോട്ടിങ്ങ് ഷെയർ എത്രയാണു

    ReplyDelete